Friday, 6 December 2013

കവിത --------------പാടുന്നവരോട്

പാടുന്നവരോട്
------------------------



പുഴ തീരത്തിന്‍റെ മൌനങ്ങളിലേക്ക്
നെയ്തിടുന്ന ഈണങ്ങളെക്കുറിച്ച്
ഇനി എങ്ങനെ പാടാനാവും
എനിക്കും നിങ്ങള്‍ക്കും ...?



കൈതോല വക്കില്‍ത്തട്ടി
തിണര്‍ത്ത കവിള്‍ത്തടംകാട്ടി
ചിണുങ്ങുന്ന കാറ്റിനെപ്പറ്റി
ചേര്‍ത്തുപിടിക്കാന്‍ മറന്നചില്ലയോട്
കൊഴിയുന്ന ഇലയുടെ പരിഭവത്തെപ്പറ്റി
കരിമേഘം പെറ്റിടുന്ന
വെളുത്ത മഴക്കുഞ്ഞുങ്ങളെപ്പറ്റി
കാലത്തെ കാലില്‍ തളച്ച്
നിത്യ യൌവ്വനത്തിന്‍റെ
വരസിദ്ധിയില്‍
പുളച്ചു മദിക്കുന്ന
മണ്ണിന്‍റെ
ഹരിത സ്വപ്നങ്ങളെപ്പറ്റി
ഇനിയെങ്ങനെപാടും
ഞാനും നിങ്ങളും ?




തിരിത്തുമ്പിലെ തീക്കുരുന്നിന്‍ ചിരിയാല്‍
ഇരുള്‍പ്പുക മായിച്ച
പഴയൊരന്തിയെക്കുറിച്ച്
കല്ലടുപ്പിലെച്ചൂടിലെത്ര വെന്തിട്ടും
കല്ലായിപ്പോവാത്തൊരമ്മയെക്കുറിച്ച്
കരളിലമ്പേറ്റ്
പതറി വീഴുമ്പോഴും
കനിവുമറയാത്ത
മാനിന്‍റെ മിഴികളെക്കുറിച്ച്.......................
ഇനിയെന്തു പാടും
ഞാനും നിങ്ങളും?



ഇനി നമുക്ക് പാടാന്‍ കഴിയുക
ചിതലരിക്കാന്‍ മടിക്കുന്ന
സിംഹാസനങ്ങളെക്കുറിച്ചാവും
വേട്ടകളുടെ ചരിത്രങ്ങള്‍
രേഖപ്പെടുത്തിയ
ലിപികളുടെ മുരള്‍ച്ച യെ ക്കുറിച്ചാവും


അല്ലെങ്കില്‍ ..............


നമ്മിലേക്ക്‌ മരിച്ചു വീഴുന്ന
നമ്മെക്കുറിച്ച് മാത്രമാവും

മരണം മൌനത്തിലേക്കെന്നപോലെ
മൌനം ശ്മശാനത്തിലെക്കെന്നപോലെ
നമ്മിലേക്ക്‌ മരിക്കുന്ന
നമ്മെക്കുറിച്ച്......!

               [പുഴ മഴയിലേക്കെന്നപോലെ
                  ഉണര്‍ന്നെണീയ്ക്കും വരെ...!] 


=============================

Thursday, 26 September 2013

കവിത-- വിളയാനൊരു കാലം ...കൊയ്യാനും..!

വിളയാനൊരു കാലം...,കൊയ്യാനും
---------------------------------------
വിളയാതെ കൊയ്യണമെന്നും
മൂക്കാതെ പഴുക്കണമെന്നും
പഴുക്കും മുന്‍പ്
കാര്‍ന്നു കാര്‍ന്ന്
തീര്‍ത്തുകളയണമെന്നും
ഈ കാലന്‍കാക്കകള്‍ക്കെന്താ
ഇത്ര വാശി ?

ഉപ്പിലിട്ട് നീരുവറ്റിച്ച്
തൊട്ടുകൂട്ടി
സ്വാദു നുണയാന്‍
കല്‍ഭരണിയില്‍
കാത്തുവച്ച്
തിന്നു തീര്‍ത്തതും
കൊന്നുതീര്‍ത്തതും
പോരെന്നോ?

അറവുമാടുകളുടെ
അലങ്കാരചിഹ്നങ്ങള്‍പോലെ
എത്രയുണ്ട് പറിച്ചു നിറച്ചത്
വായടച്ച വട്ടികളില്‍?

തലയുംതലച്ചോറുംനരച്ച്
കാതും കണ്ണും മരിച്ച്
ആത്മാവെരിഞ്ഞുപോയ
വിറകുകൊള്ളികള്‍
എന്തിനാണിങ്ങനെ
വാലറ്റത്ത് തീപിടിച്ചപോലെ.....?

വിളഞ്ഞാല്‍.....?
പഴുത്താല്‍...?
നിറമൊന്നു മാറിയാല്‍?
പച്ച മഞ്ഞയും
മഞ്ഞ ചോപ്പുമായാല്‍......?
ആര്‍ക്കാ ഇത്ര ചേതം...?

'' ചേതമുണ്ട്......''
വിളഞ്ഞവിത്തുകള്‍
മുളച്ചുപൊന്തില്ലേ
ചേറില്‍
ചീയാനിട്ടാലും................?????[picture from google]

Saturday, 7 September 2013

സോളാര്‍സിസ്റ്റം

സോളാര്‍സിസ്റ്റം
സൌരയൂഥങ്ങള്‍  തകരുന്നുവോ ?

------------------------
സൌരയൂഥത്തിന്റെ ആംഗലേയം
'സോളാര്‍സിസ്റ്റം' ആണെന്ന്
പഠിപ്പിച്ചതും വിവരിച്ചതും
ഫാത്തിമാ മാതായിലെ
ട്രീസാ സിസ്റ്റര്‍ ആയിരുന്നു.

യൂഥത്തിലെ മുഖ്യന്‍ സൂര്യഭഗവാനെന്നും
ചുറ്റും ആകര്‍ഷണവലയത്തില്‍പ്പെട്ട്
സ്വയം പ്രകാശമില്ലാത്ത ഗ്രഹങ്ങളും
അഹംബോധമറ്റ ഉപഗ്രഹങ്ങളും
ചുമ്മാതങ്ങനെ കറങ്ങിക്കൊണ്ടിരിക്കുമെന്നും
അന്നാണറിഞ്ഞത്.............!

ബുധന് തിളനില കൂടുതലെന്നും
ശുക്രന് ദശമാറ്റമുണ്ടെന്നും
ചൊവ്വാ ദുര്‍വാസാവിനെപ്പോലെ
സദാ ശാപം പൊഴിക്കുമെന്നും
വ്യാഴം ആളിത്തിരി ഭീമനെങ്കിലും
ആളൊരു ശാന്തനെന്നും
ശനി കണ്ടകനായി കൊണ്ടേപോകുമെന്നും
ഭൂമി നിശബ്ദം നിരുപാധികം
സര്‍വം കൊള്ളേണ്ടവളെന്നും
യുറാനസും നെപ്ട്യൂണും
കിട്ടുന്നതുണ്ട് പുതച്ചുമൂടി
ഉറങ്ങിക്കൊള്ളുമെന്നും
പ്ലൂട്ടോ പുറത്താക്കപ്പെടേണ്ടവനെന്നും
കേള്‍ക്കാന്‍
ഒരു നാടോടിക്കഥയുടെ
രസമായിരുന്നു.........
പ്രദക്ഷിണപഥത്തിലെ
ചെറിയൊരു പിഴവുമതി
പ്രപഞ്ചം വിനാശത്തിലേക്ക്
കൂപ്പു കുത്താനെന്നും
അങ്ങനെ വരാതിരിക്കാന്‍
എല്ലാവരുംഎന്നും
പ്രാര്‍ഥിക്കണമെന്നുംകൂടി
പഠിപ്പിച്ചു തന്നു ടീച്ചര്‍..........
പക്ഷേ
സൂര്യന് ചൊവ്വാദോഷവും
ശനിയുടെ
അപഹാരവും
വരുമെന്ന്
എന്തേ
ടീച്ചര്‍ അന്ന് പറഞ്ഞില്ല?...............
[ചിത്രം     ഗൂഗിള്‍ തന്നത്]

Thursday, 5 September 2013

സഹയാത്രികര്‍ക്ക് സ്നേഹപൂര്‍വം

കുറെക്കാലമായി  ഞാന്‍  ഈ വഴി   വന്നിട്ട്.  കഴിവുള്ള പ്രതിഭയുള്ള    ഒരുപാട്   ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ ഇങ്ങനെയൊരാള്‍ എന്തിനെന്നു തോന്നിപ്പോയി........... കിട്ടുന്ന ഇത്തിരിസമയം കൊണ്ട് എത്തിപ്പെടാന്‍ ആവാത്ത    അത്ര ബ്ലോഗുകള്‍.നല്ല നല്ല രചനകള്‍.........!ഒന്നും വേണ്ട രീതിയില്‍ വായിക്കാനോ  അഭിപ്രായം എഴുതാനോ കഴിയാത്ത പക്ഷം  ഞാന്‍ ഒരു  നല്ല ബ്ലോഗ്ഗര്‍ സുഹൃത്ത്  ആവുന്നത്  എങ്ങനെ? വെറുതെ ഒരു പോസ്റ്റ്‌ ഇട്ടു  മുങ്ങിയാല്‍  എന്നോട്  എല്ലാവര്‍ക്കും ദേഷ്യം വരില്ലേ?  അതുകൊണ്ട്  മാസങ്ങളായി പോസ്റ്റും ഇടാറില്ല. ...........!ഇനി ഒന്ന് സജീവം ആകണം എന്ന്   ആഗ്രഹം ഉണ്ട്. അതിന്   ആദ്യം കുറെ ആളുകളെ വായിക്കാനാണ്      തീരുമാനം............എല്ലാ സഹൃദയരായ  ബ്ലോഗര്‍മാര്‍ക്കും        എന്‍റെ        ആശംസകള്‍.!

Saturday, 12 January 2013

ഉപദേശം
----------------
പെണ്ണേ  നീയറിയണം
ഓടുന്ന  വാഹനങ്ങള്‍
യാത്രയ്ക്കു  മാത്രമുള്ളതല്ലെന്ന്!
        പാതപ്പരപ്പുകളുടെയനന്തത
         വീട്ടി ലേക്കല്ല  നിന്നെ നടത്തുന്നതെന്ന് ..............
          ഇടവഴികള്‍ നിന്നുടല്‍ വടിവിന്‍
          അളവെടുക്കുമെന്ന് .......
           നാല്‍ക്കവലകള്‍
            കണ്ണട്ടകളെ തൊടുത്തെറിയുമെന്ന്....
             വലിച്ചാല്‍ പൊട്ടും
            നൂല്‍ നിരകളാ ണ്
            നിന്നുടലാവരണങ്ങളെന്ന്......
             അക്ഷരങ്ങളുടെ
              അഗ്നി ശുദ്ധി
             നിന്‍റെ മാനത്തിനുള്ള
            ലോഹാവരണമല്ലെന്ന് ..............!
അതുകൊണ്ട്
അതുകൊണ്ട്
നീ  'ഇന്ത്യ ' വിട്ടു
'ഭാരത'ത്തിലേക്ക്
പോവുക .................!
           അല്ലെങ്കില്‍
            മൂടുപടമണിഞ്ഞു
            കല്ച്ചുമരുകള്‍ക്കുള്ളില്‍
                   മറഞ്ഞിരിക്കുക...................!
            അടുപ്പുകല്ലായി
            എരിയുക
             അലക്കുകല്ലായി
              വിഴുപ്പുണ്ണുക.......................
              നനഞ്ഞ മണ്ണായി
              വിത്തുചാലാവുക ......................
                 അതുമതി നിനക്ക് ,
                 അത്ര മതി .....................!
[അരങ്ങത്ത് വിളങ്ങുന്ന  സ്ത്രീകളെ  വീണ്ടും വീടുകളുടെ  ഇരുണ്ട  അകത്തളങ്ങളിലേക്ക്  പറഞ്ഞയക്കാന്‍  വെമ്പുന്ന  ചില പ്രസ്ഥാനങ്ങളുടെയും ചില  വ്യക്തികളുടെയും  പത്രപ്രസ്താവനകള്‍ക്കെതിരെ    ഈ കവിത ]

ചിത്രം  ഗൂഗിളില്‍ നിന്നും